രാത്രികള്‍ ഉറങ്ങിത്തീര്‍ക്കാനുള്ളതല്ല.
ഉണര്‍ന്നിരിക്കാനും ചിന്തിക്കാനുമുള്ളതാണ്.
എന്തൊരു വിശ്വാസം!
പ്രകൃതി അതിന്റെ മൂടുപടമഴിച്ച് ശാന്തമായിരുന്ന് സത്യങ്ങള്‍ വിളിച്ചുപറയുന്നത് രാത്രിയിലാണ്. അങ്ങനെയാണ് മാധവിക്കുട്ടിയുടെ കഥകളും കവിതകളും വായിച്ചു തീര്‍ത്തത്.
വായനയ്ക്കിടയില്‍ ചോദ്യങ്ങള്‍… സംശയങ്ങള്‍… കണ്ടെത്തലുകള്‍.. എല്ലാം പകര്‍ത്തിവെച്ചു. ഒന്നിനുവേണ്ടിയുമല്ല, വെറുതെ.
മാധവിക്കുട്ടി സ്വന്തം കഥകളില്‍ പകര്‍ത്തിവെക്കുന്ന ലൈംഗികതയുടെ നിറക്കൂട്ടുകള്‍, കാമാര്‍ത്തയുടെ ജല്‍പനങ്ങളല്ലെന്നൊരു തോന്നല്‍… അങ്ങനെ പുരാണേതിഹാസങ്ങളുടെയും മന:ശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ ഒരു നോക്കിക്കാണല്‍… നീണ്ട ഒരു ലേഖനം – “സെക്സും മരണവും മാധവിക്കുട്ടിയും” – വീക്കിലിക്കയച്ചു. “സ്ഥലപരിമിതി, നീളം കൂടിപ്പോയി, മാധവിക്കുട്ടി ആരുമല്ല….” അങ്ങനെ പല മറുപടികള്‍… ഞാനത് മടക്കിവെച്ചു.
ഒരു തെരഞ്ഞെടുപ്പുകാലം. മാധവിക്കുട്ടി ഒരു ചാനല്‍വഴി പ്രതികരിക്കുന്നു. സ്വതന്ത്രമായ, നിര്‍ഭയമായ വിലയിരുത്തല്‍. ഞാനവരുടെ വിലാസം തേടിപ്പിടിച്ച് ഒരു കത്ത് സഹിതം ലേഖനം അവര്‍ക്കയച്ചുകൊടുത്തു. മൂന്നാം ദിവസം മാധവിക്കുട്ടി എന്റെ ഫോണില്‍ വിളിച്ചു. നല്ല മഴയായിരുന്നു. ഞാന്‍ മഴ നനഞ്ഞുകൊണ്ട് എന്തോ ജോലി ചെയ്യുകയായിരുന്നു. ഞാന്‍ കയറിവന്ന് ഫോണെടുത്തു. മാധവിക്കുട്ടി പറഞ്ഞു, അവരുടെ കഥകള്‍ ഈ രീതിയില്‍ ആരും വിലയിരുത്തിയിട്ടില്ലത്രെ. പിന്നെ ഏറെ നേരം സംഭാഷണം.
എന്റെ ലേഖനം തൊട്ടടുത്ത ആഴ്ചകളിലായി ‘സമകാലിക മലയാള’ത്തില്‍ അച്ചടിച്ചുവന്നു. പിന്നെ പ്രണദ ബുക്സ് (കൊച്ചി) ഷാജിയുടെ കയ്യില്‍ പതിനായിരം രൂപ അവര്‍ ഏല്പ്പിച്ചെന്നു പറഞ്ഞു. പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഏര്‍പ്പാടാക്കി. “ശരീരം ഒരു കടത്തുവഞ്ചി”
Click here to buy this book online from DC Books.

Posted by രാജന് തിരുവോത്ത് 
